ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത ബന്ദ് - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, September 6, 2018

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത ബന്ദ്

കുതിച്ചുയരുന്ന ഇന്ധനവിലയെ നിയന്ത്രിക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചും ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. സിപിഎം അടക്കുമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ബിഎസ് പി ഭാരത് ബന്ദിനോട് സഹകരിക്കില്ല. സെപ്തംബര്‍ പത്ത് തിങ്കളാഴ്ചയാണ് ഭാരത് ബന്ദ്.  രാവിലെ 9 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് കോണ്‍ഗ്രസ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അന്നേ ദിവസം രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ച് ധർണ്ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്ത് കുറച്ചു ദിവസമായി ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പെട്രോൾ ഡിസൽ വിലയിൽ വൻ വർധനയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. ആഗോള സാഹചര്യങ്ങളാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കേന്ദ്രസർക്കാർ വാദം. ഇന്ധനവിലയിൽ ഇന്നും കാര്യമായ വർധനവുണ്ടായി.തിരുവന്തപുരത്ത്​ പെട്രോളിന്​ 20 പൈസ വർധിച്ച്​ 82.61 രൂപയായി. ഡീസലിന്​ 76.38 രൂപയുമായി. കോഴിക്കോടും പെട്രോളിനും ഡീസലിനും 20 പൈസ വീതം വർധിച്ച്​ യഥാക്രമം 81.84, 75.75 രൂപയായി. എറണാകുളത്ത്​ പെട്രോളിന്​ 0.18 പൈസ വർധിച്ച്​ 81.24 രൂപയായി. ഡീസലിന്​ 21 പൈസ കൂടി 75.06 ആയി.  ആഗസ്​റ്റ്​ മൂന്നു മുതൽ ഇതുവരെ പെട്രോളിന്​ ലിറ്ററിന്​ 3.04 രൂപയാണ്​ വർധനവുണ്ടായത്​. ഡീസലിന്​ ലിറ്ററിന്​ 3.68 രൂപയാണ്​ ഇതുവരെ വർധിച്ചത്​.

ഇന്ധനവില വിലവര്‍ധന ഇടിത്തീയായതോടെ അവശ്യസാധനങ്ങള്‍ക്കു വിലക്കയറ്റ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ പെട്രോളിന്‌ 6.50 രൂപയും ഡീസലിന്‌ 4.70 രൂപയും വര്‍ധിച്ചു. ഇക്കാലയളവില്‍ പാചകവാതകത്തിന്റെയും സി.എന്‍.ജിയുടെയും വില കുതിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്‌ ആഭ്യന്തര പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നത്‌. ക്രൂഡ്‌ വില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യമിടിയുന്നതും ഇന്ധനവില കൂട്ടാനിടയാക്കുന്നു. ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കെല്ലാം വില ഉയരും. അതേ സമയം, രൂപയുടെ മൂല്യമിടിയുന്നതും ഡോളര്‍ വില ശക്‌തമാകുന്നതും കയറ്റുമതി മേഖലയ്‌ക്കും വിദേശരാജ്യങ്ങളില്‍നിന്ന്‌ പണം അയയ്‌ക്കുന്നവര്‍ക്കും നേട്ടമായി. രാജ്യത്തെ ചരക്കുനീക്കത്തെ ഡീസല്‍ വില വര്‍ധന ബാധിക്കുമ്പോള്‍ അവശ്യസാധനങ്ങളുടെ വില ഉയരും. ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ ഗണ്യമായ വിലവര്‍ധന വരുംദിനങ്ങളില്‍ ഉണ്ടാകുമെന്നാണു സൂചന. സ്വകാര്യ, കെ.എസ്‌.ആര്‍.ടി.സി. ബസുകളില്‍ നിരക്കു വര്‍ധനയ്‌ക്കു സാധ്യതയുമുണ്ട്‌. ഡീസല്‍ വില വര്‍ധന മൂലം പ്രവര്‍ത്തനച്ചെലവ്‌ കൂടുന്നതാണു കാരണം.

ഉപഭോക്‌തൃ സംസ്‌ഥാനമായതിനാല്‍ കേരളത്തിന്‌ ഇന്ധനവില വര്‍ധന കനത്ത പ്രഹരമാകും. ഇതര സംസ്‌ഥാനങ്ങളില്‍നിന്നെത്തുന്ന ചരക്കുകള്‍ക്കു വില കൂടും. ക്രൂഡ്‌ ഓയില്‍ വില ഉയര്‍ന്നാല്‍ ഇനിയും ഇന്ധനം പൊള്ളും. ഇന്ധനത്തിനുമേല്‍ ഏര്‍പ്പെടുത്തിയ എക്‌സൈസ്‌ നികുതി കുറയ്‌ക്കാതെ വില കുറയില്ലെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട്‌ 3,92057 കോടി രൂപയാണ്‌ ഇന്ധന നികുതിയായി സര്‍ക്കാര്‍ പിരിച്ചെടുത്തത്‌. ഇക്കാലയളവില്‍ പെട്രോളിന്‌ 330 ശതമാനവും ഡീസലിന്‌ 120 ശതമാനവും തീരുവ കൂട്ടി. നടപ്പു സാമ്പത്തികവര്‍ഷം 1,69,250 കോടി രൂപയാണ്‌ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ ജൂണ്‍ മുതലാണ്‌ ഇന്ധനവില ദിവസവും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികളെ അനുവദിച്ചത്‌. അതേ, സമയം ഇന്നലെ ക്രൂഡ്‌ ഓയിലിന്റെ വില 0.35 ഡോളര്‍ കുറഞ്ഞു. ചൈനയും ഇന്ത്യയും കുറഞ്ഞ തോതിലെങ്കിലും ഇറാനില്‍നിന്നു ക്രൂഡ്‌ ഓയില്‍ ഇറക്കുമതി ചെയ്യുമെന്നു പ്രഖ്യാപിച്ചതോടെയാണിത്‌. എന്നാല്‍, ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യത്തില്‍ ഇന്നലെയും കുറഞ്ഞത്‌ ഇറക്കുമതിച്ചെലവ്‌ കൂട്ടും. അത്‌ ആഭ്യന്തര ഇന്ധനവിലയെ പ്രതികൂലമായി ബാധിക്കും.

ചരിത്രത്തിലാദ്യമായി ഡോളറിന് 72 രൂപയായി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് ഇന്ന് 35 പൈസവരെ ഇടിഞ്ഞു. കറന്‍സി വ്യാപാരം തുടങ്ങി, മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഡോളര്‍ 72 രൂപ 10 പൈസയിലേക്കെത്തി. ഒരു മാസത്തിനിടെ രൂപയ്ക്കുണ്ടായത് മൂന്ന് ശതമാനത്തോളം ഇടിവ്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നതിനാല്‍ രൂപ ഇനിയും ഇടിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ആഗോള കാരണങ്ങളാലാണ് രൂപ ഇടിയുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.



http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment