അമീഷ് ത്രിപാഠിയുടെ മൂന്ന് ഭാഗങ്ങളുള്ള ശിവപുരാണങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Wednesday, September 12, 2018

അമീഷ് ത്രിപാഠിയുടെ മൂന്ന് ഭാഗങ്ങളുള്ള ശിവപുരാണങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP

മെലുഹയിലെ ചിരംജീവികൾ – ശിവപുരാണം: 1 – അമീഷ് ത്രിപാഠിയുടെ ശിവ ട്രിലോജി സീരീസിലെ ആദ്യപുസ്തകമാണ് മെലുഹയിലെ ചിരംജീവികൾ. റ്റിബറ്റൻ ഗോത്രവർഗ്ഗക്കാരനായ ശിവ, മെലുഹ എന്ന സാമ്രാജ്യം സംരക്ഷിക്കാനായി ദൈവികപരിവേഷമണിയുന്നതാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം.

അമീഷ് ത്രിപാഠിയുടെ മൂന്ന് ഭാഗങ്ങളുള്ള ശിവപുരാണത്തിന്റെ ആദ്യഭാഗം ആണ് മെലുഹയിലെ ചിരംജീവികൾ. ഭാരതത്തിന്റെ ആത്മാവിലൂടെ ഉള്ള ശിവന്റെ പ്രയാണം ആരംഭിക്കുന്നത് ഈ ഭാഗത്തിൽ നിന്നുമാണ്. സാധാരണ മനുഷ്യനിൽ നിന്നും മഹാദേവൻ ആയി ശിവൻ പരിണമിക്കുന്നതും മെലുഹ എന്ന രാജ്യത്തെയും അവിടുത്ത സംസ്ക്കാരത്തെയും അടുത്തറിയുന്നതും ഈ ഭാഗത്താണ് സോമരസത്തിലെ നന്മയും തിന്മയും അടുത്തറിയാനുള്ള അവസരം ശിവന് അവിടെ വച്ച് ഉണ്ടായി. തിന്മയെ നശിപ്പിക്കാൻ എത്തിയ മറ്റൊരു മഹാദേവനാണ് ശിവൻ എന്ന് മെലുഹക്കാർ ഉറച്ചു വിശ്വസിക്കുകയാണ്. കാരണം നീലകണ്ഠനായ ഒരു ദേവൻ തങ്ങളുടെ രക്ഷകനായി എത്തുമെന്നും, അദ്ദേഹം തങ്ങളെ വരൻ പോകുന്ന വിപത്തുകളിൽ നിന്നും സംരക്ഷിച്ച് നിർത്തുമെന്നും അവർ ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസം ശിവനെ ധർമ്മ സങ്കടത്തിലാക്കുന്നു. മഹാദേവനിലേക്കുള്ള ശിവന്റെ പരിപൂർണ്ണ പരിണാമ ഘട്ടങ്ങളാണ് ശിവപുരാണത്തിലൂടെ അനാവരണം ചെയ്യുന്നത്. പുരോഗതി മനുഷ്യ മനസ്സിൽ വിതയ്ക്കുന്ന അല്ലെങ്കിൽ അവശേഷിപ്പിച്ചു പോകുന്ന തിന്മയുടെ പ്രതിഫലനമാണ് ഈ പുരാണ പരമ്പരയിലെ ആദ്യ ഘട്ടത്തിൽ കാണാൻ കഴിയുന്നത്.

മാനവരാശിയുടെ ഏറ്റവും വലിയ നന്മയായി കണ്ടിരുന്നതും ആയിരകണക്കിന് വർഷങ്ങളായി നിലനിൽകുന്നതുമായ നന്മയായിരുന്ന സോമരസം മനുഷ്യന്റെ ഏറ്റവും വലിയ തിന്മയായ മരണത്തെ തടഞ്ഞുനിർത്തി നിരവധി വർഷങ്ങൾ നീണ്ട യവ്വനവും ജീവനവും വരദാനമായി നൽകുന്നു എന്ന് അവർ വിശ്വസിച്ചു. എന്നാൽ സോമാരസത്തെ ശിവൻ പെട്ടെന്നൊരു ദിവസം തിന്മയായി പ്രക്യാപിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ, പരുപരുക്കനായ ആ തിബത്തൻ കുടിയേറ്റ ക്കാരനാണോ അവർ പ്രതീക്ഷിച്ചിരുന്ന രക്ഷകൻ ? അവന് അങ്ങനെ ഒരു രക്ഷകനാകാനുള്ള താൽപര്യമുണ്ടോ ? നിയോഗത്താൽ നിർബന്ധിതനായി, കർത്തവ്യ ബോധത്താൽ പ്രലോഭിതനായി, പ്രതികാരദാഹികളായ സൂര്യവംശികളെ വിജയത്തിലേക്ക് നയിച്ചുകൊണ്ട് ശിവൻ തിന്മയെ ഉന്മൂലനം ചെയ്യുമോ ? ഇതിനുള്ള ഉത്തരം വായനയിലൂടെ ആളുകൾക്ക് ലഭിക്കും. ശിവപുരാണത്രയത്തിലെ ഒന്നാമത്തെ പുസ്തകമായ ‘ഇമ്മോര്‍ടല്‍സ് ഓഫ് മെലുഹ’ മാർച്ച് 2010 ലാണ് പുറത്തിറങ്ങിയത്. താമസിയാതെ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പന കൈവരിച്ച ഈ പുസ്തകത്തിന്‍റെ പതിനഞ്ചു ലക്ഷത്തോളം കോപ്പികളാണ് വിറ്റുപോയത്.

തിബറ്റിന്റെ താഴ്‌വാരങ്ങളില്‍ നിന്ന് മെലൂഹയുടെ സംസ്കാര വിശേഷങ്ങളിലേക്ക് ശിവന്‍ എന്ന പച്ചയായ മനുഷ്യന്‍ തന്റെ കര്‍മ്മ കാണ്ഡത്തിലൂടെ മഹാദേവനാകുന്ന വിസ്മയ കഥ. മെലൂഹ എന്ന സംസ്കൃതിയുടെയും മനുഷ്യ വംശത്തിന്റെയും ദേവനായിഅവതരിക്കുന്ന ശിവനെ ഇതിഹാസത്തിനപ്പുറത്തേക്ക് നയിക്കുന്ന ഉത്കൃഷ്ഠ രചന. ഇത്രയും മഹാനായ ഒരാൾ യഥാർത്ഥത്തിൽ ഈ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടാകുമെന്ന് വിശ്വസിച്ചിട്ടുണ്ടാവില്ല. ശിവഭഗവാൻ ഭാവനാകല്പിതമല്ലെങ്കിലോ …? പകരം രക്തവും മാംസവുമുള്ള മനുഷ്യനായിരുന്നെങ്കിലോ…? കർമ്മം മൂലം ഈശ്വരരൂപം കൈവരിച്ച ഒരു മനുഷ്യൻ…! ആ അനുമാന കല്പനയിൽ കാല്പനികതയും ചരിത്ര യാഥാർത്ഥ്യങ്ങളും ചേർത്ത്, പൌരാണിക ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ വാക്കുകളിലൂടെ വരച്ചുവെച്ചിരിക്കുന്നതാണ് അമീഷ് തൃപാഠിയുടെ ശിവപുരാണത്രയം. നീല്‍സണ്‍ ബുക്ക് സ്‌കാന്‍ ടോപ് ഓഫ് ബെസ്റ്റ്‌സെല്ലര്‍ ആയി നിലകൊള്ളുന്ന ഈ പുസ്തകം രണ്ട് വര്‍ഷത്തിനിടയില്‍ 11 കോടിയിലധികം രൂപ വിറ്റുവരവ് നേടിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ബിരുദം നേടിയ ശേഷം ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് അമീഷ് ത്രി പാഠി എഴുത്തിലേക്ക് കടന്നുവരുന്നത്. മെലൂഹയിലെ ചിരഞ്ജീവികള്‍ വന്‍വിജയമായതോടെ ബാങ്കിംഗ് ജോലി ഉപേക്ഷിച്ച് അമീഷ് മുഴുവന്‍ സമയ എഴുത്തുകാരനായി. കിഴക്കിന്റെ പൗലോ കൗയ്‌ലോ എന്നാണ് അമീഷ് ത്രി പാഠിയെ വിശേഷിപ്പിക്കുന്നത്. രാജന്‍ തുവാരയാണ് ഇത് മലയാളത്തിലേക്ക് വിവര്‍ത്തനം  ചെയ്തിട്ടുള്ളത്.

നാഗന്മാരുടെ രഹസ്യം- ശിവപുരാണം: 2 – നാലായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മഹത്തായ ഒരു സംസ്‌കൃതിയിലേക്കുള്ള കാല്‍പനിക പര്യവേഷണം. മനുഷ്യ മഹാദേവനായ ശിവന്‍ ഭാരതീയ ഹൃദയഭൂമിയുടെ നിഗൂഢമായ ദേശാന്തരങ്ങളിലേക്ക് നടത്തുന്ന സാഹസസഞ്ചാരങ്ങളുടെ വിസ്മയവിശേഷങ്ങള്‍ . യുദ്ധവും പ്രണയവും ശാസ്ത്രവും മിത്തുകളും സമന്വയിപ്പിക്കപ്പെട്ട അത്ഭുതകരമായ കൃതി. ഭാരതീയതയെ പുനരാവിഷ്‌കരിക്കുന്ന കാല്‍പനിക മഹാസൗധം. ടിബറ്റിന്റെ താഴ്‌വരകളില്‍നിന്ന് മെലൂഹയുടെ സംസ്‌കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവന്‍ എന്ന പച്ചയായ മനുഷ്യന്‍ തന്റെ കര്‍മ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന വിസ്മയകഥയാണ് അമീഷ് ത്രിപാഠി ശിവത്രയ പുസ്തകങ്ങളിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. മെലൂഹയിലെ ചിരഞ്ജീവികള്‍ക്കുശേഷം അമീഷിന്റെ മറ്റൊരു വായനാവിസ്മയം.

പുതിയ നിരവധി കഥാപാത്രങ്ങൾ നാഗന്മാരുടെ രഹസ്യം എന്ന പുസ്തകത്തിൽ വായനക്കാരിലേയ്ക്ക് കയറി വരുന്നുണ്ട്. ശിവപുരാണം എന്ന ബൃഹദ് വായനയെ പുസ്തകത്തിന്റെ രൂപത്തിൽ ഒതുക്കി വയ്ക്കുമ്പോൾ മിക്ക കഥാപാത്രങ്ങൾക്കും മികച്ച പാഠഭേദങ്ങൾ ഉണ്ടാകുന്നുണ്ട്. ചരിത്രത്തെ അതെ പോലെ കുറിയ്ക്കാതെ ഒരു മാനുഷിക വായനയിലൂടെയാണ് അമീഷ് ഓരോ പുസ്തകങ്ങളും കുറിച്ചിട്ടുള്ളത്. എഴുതിയാലും എഴുതിയാലും തീരാതെ വായിച്ചാലും വായിച്ചാലും പിന്നെയും എന്തൊക്കെയോ ബാക്കി വച്ച് പോകുന്ന ഒന്നാണ് അമീഷിന്റെ ശിവപുരാണത്തിന്റെ വായന. ആക്രമണത്തിന്റെ ഭാവമായ കാളിയും ഗണേശനും പാരമ്പര്യ ദൈവീക സങ്കൽപ്പങ്ങളിൽ നിന്നും അകന്നു മാറുന്നതേയില്ല. പോരാട്ടവും ന്യായത്തിന്റെ പക്ഷം പിടിക്കലും ദൈവങ്ങളുടെ ധർമ്മവുമാകുന്നു. ഇവിടെ രണ്ടാം പുസ്തകമെത്തുമ്പോഴേക്കും ദൈവത്തിലേക്കുള്ള ശിവന്റെ രൂപാന്തരണം സംഭവിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷെ വായനയിൽ ആ ദൈവീകത്വം കണ്ടെടുകയാണ് കഴിയുന്നതോടെ വായനക്കാരനും ശിവന്റെ ചിന്തകളിലേയ്ക്ക് എത്തുകയും സ്വയം ദൈവമായി മാറപ്പെടുകയും ചെയ്തേക്കാം. മൂന്നാം ഭാഗത്തിലേക്കുള്ള പാലമിട്ടു കൊണ്ടാണ് രണ്ടാം ഭാഗമായ നാഗന്മാരുടെ രഹസ്യവും അവസാനിക്കുന്നത്. വായന വലുതാകുന്നു. ശിവന്റെ രഹസ്യങ്ങളും.

വായുപുത്രന്‍മാരുടെ ശപഥം – ശിവപുരാണം: 3 – വായനക്കാരുടെ ഇടയില്‍ ഹരമായി മാറിയ മെലൂഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ രഹസ്യം എന്നീ നോവലുകള്‍ക്ക് ശേഷം അമീഷ് ത്രിപാഠിയുടെ ശിവപുരാണത്രയത്തിലെ മൂന്നാമത്തെ നോവല്‍ വായുപുത്രന്‍മാരുടെ ശപഥം. ഇരുപത് ലക്ഷം പ്രതികള്‍ വിറ്റഴിഞ്ഞ ശിവപുരാണത്രയത്തിലെ അവസാനഭാഗം. മനുഷ്യരാശിക്ക് മുന്നില്‍ തിന്മ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഈ കൊടും തിന്മയെ പ്രതിരോധിക്കുവാന്‍ ഒരേയൊരു ഈശ്വരനുമാത്രമേ സാധിക്കുകയുള്ളൂ. നീലകണ്ഠനുമാത്രം! അനേകം യുദ്ധങ്ങള്‍ക്കു വിധേയമായ ഭാരതഭൂമിയില്‍ പാവനമായ ഒരു ധര്‍മ്മയുദ്ധം അരങ്ങേറുന്നു. എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചാലും എന്തു വില നല്കിയിട്ടായാലും ഈ യുദ്ധത്തില്‍ നീലകണ്ഠനായ ശിവന്‍ പരാജയപ്പെട്ടുകൂടാ. വായുപുത്രന്‍മാരുടെ സഹായം അഭ്യര്‍ത്ഥിക്കുന്ന ശിവന്‍ ഊ ഉദ്യമത്തില്‍ വിജയിക്കുമോ? ആരേയും വായിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന, ഭാരതീയ സംസ്‌കൃതിയുടെയും ചരിത്രഗാഥയുടെയും ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന കാല്പനിക ചാരുത. അമീഷ് സമ്മാനിക്കുന്ന മറ്റൊരു പാരായണ വിസ്മയത്തിന്റെ മനോഹരമായ മലയാള പരിഭാഷ. ശിവപുരാണ പരമ്പരയിലെ അവസാനഭാഗം… വായുപുത്രന്‍മാരുടെ ശപഥം…

ഭാരതത്തിലെ ഏറ്റവും ശക്തമായ മെലൂഹ എന്ന രാജ്യത്തെത്തുന്ന ശിവൻ എന്ന പോരാളിയുടെ കഥയായി പഴയ ശിവപുരാണം ഭാവം പകരുന്നു. വിധി തന്നിലേൽപ്പിക്കുന്ന ദൌത്യങ്ങൾ സധൈര്യം ഏറ്റെടുക്കുന്ന അവൻ അവ്വിടെ സ്വീകാര്യനാവുന്നു, തിന്മയെ കണ്ടെത്തി നശിപ്പിക്കാനുള്ള വലിയ ചുമതല ഏറ്റെടുക്കുന്ന അവൻ, രണ്ട് വട്ടവും, അതിൽ യഥാർത്ഥ തിന്മയെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നു. എന്നാൽ ഒടുവിൽ അതിൽ അവൻ വിജയിക്കുന്നു. തീർച്ചയായും പുരാണത്തിലെ കഥയുടെ അതേ പര്യവസാനം തന്നെയാണു ഇതിനുമുള്ളത് പക്ഷെ അതിലേയ്ക്ക് നയിക്കുന്ന സന്ദർഭങ്ങളും സാഹചര്യങ്ങളും, കഥാപാത്രങ്ങളും വ്യത്യസ്തരാണെന്ന് മാത്രം. നാം കണ്ട് പരിചയിച്ച കഥാപാത്രങ്ങൾക്ക് വളരെ വ്യത്യസ്തമായ എന്നാൽ, ഒട്ടും ദൈവീകത്വമില്ലത്ത, തീർത്തും മാനുഷികമായ ഭാവം പകരുന്നതിൽ നോവലിസ്റ്റ് വിജയിച്ചു. പ്രത്യേകിച്ച് ആദ്യ രണ്ട് ഭാഗങ്ങൾ വായിക്കുമ്പോൾ നമുക്ക് കഥ കീഴ്മേൽ മറിഞ്ഞതായി തോന്നും, പക്ഷേ ഒടുവിലെ പുസ്തകത്തിലെത്തുമ്പോൾ അത് നാം കേട്ട് വളർന്ന കഥയായി , ചുരുങ്ങിയ പക്ഷം കഥാഗതിയിലെങ്കിലും.

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ , ബ്ലോഗുകൾ.



http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment