മാന്ത്രികൻ്റെ കയ്യൊപ്പ് പതിഞ്ഞ ബുള്ളറ്റ് – ഒരു റോയൽ എൻഫീൽഡ് ഫാക്റ്ററി വിസിറ്റ് - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Wednesday, December 5, 2018

മാന്ത്രികൻ്റെ കയ്യൊപ്പ് പതിഞ്ഞ ബുള്ളറ്റ് – ഒരു റോയൽ എൻഫീൽഡ് ഫാക്റ്ററി വിസിറ്റ്

വിവരണം – Shabeer Ahammed.

ഓരോ മനുഷ്യ പിറവിയിലും ദൈവത്തിന്റെ കരങ്ങൾ പതിയാറുണ്ട്, അത് പോലെ തന്നെയാണ് റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ സൃഷ്ടിയും. റോബോറ്റിക്ക്സും, യന്ത്രവൽകരണത്തിനിടയിലും മനുഷ്യന്റെ മാന്ത്രിക കയ്യോപ്പ് പതിഞ്ഞാണ് ഒരോ ബുള്ളറ്റും നിർമ്മിക്കപ്പെട്ടിട്ടുള്ളത്. കിഷോറും ജയകുമാറുമാണ് ഈ മാന്ത്രികർ. കണ്ണാടി പോലെ തിളങ്ങുന്ന ഫ്യുയൽ ടാങ്കിൽ കസവിന്റെ വെള്ളി വരകൾ തീർക്കുന്ന ഇന്ദ്രജാലക്കാർ. കൈകൾ പിഴകാതെ, മഞ്ഞുരുക്കുന്ന ചാരുതയിൽ ഇവർ വിരിയിക്കുന്ന വർണ്ണ വിസ്മയങ്ങൾക്ക് ഇരുപത് കൊല്ലത്തോളം പഴക്കമുണ്ട്. ദിവസേന അഞ്ഞൂറിൽപരം ടാങ്കുകളാണ് ഇവരുടെ മുദ്ര പതിഞ്ഞ് പുറത്തിറങ്ങുന്നത്. ലോകത്തിൽ തന്നെ എറ്റവും പഴക്കമേറിയ മോട്ടോർ സൈക്കിൾ കമ്പനിയായ റോയൽ എൻഫീഡിന്റെ തിരുവേട്ടിയൂർ ഫാക്റ്ററി സന്ദർഷിച്ച യാത്രാ വിവരണമാണ് ഈ കുറിപ്പ്.

എല്ലാ യാത്രയും ഒരുപോലെയല്ല!. ചില യാത്രകൾ അറിവുതേടിയുള്ളതാണ്, അനുഭവമാക്കാനുള്ളതാണ്. അത്തരത്തിലുള്ള ഒരു യാത്രയാണിതും. ബുള്ളറ്റിനോടുള്ള അമിതമായ അഭിനിവേശം കാരണം ഉടലെടുത്തോരു യാത്ര. റോയൽ എൻഫീൽഡ് ബുള്ളറ്റിനെ ‘റോയലാക്കുന്ന’ പിൻ സ്ട്രിപ്പ് പെയിന്റിംഗ് ഒരുനോക്കു കാണാനും, വെല്ലുവിളികളെ അതിജീവിച്ച് റോയൽ എൻഫിൽഡ് നടത്തിയ ചരിത്ര പ്രയാണ കഥകൾ നേരിട്ട് കേൾക്കാനും ഞാൻ ചെന്നൈയിക്ക് വണ്ടി കയറി.

ആവി പറക്കുന്ന ഫിൽട്ടർ കോഫിയും നുണഞ്ഞ് ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കുട്ടുകാരെ കാത്തിരുന്നു മുഷിഞ്ഞപ്പോൾ, പേനയും പുസ്തകവുമേടുത്ത് ക്ളോക്ക് ടവറിന്റെ ചിത്രം വരക്കാൻ ശ്രമിച്ചു….. കുടെ പ്രിയ ബുള്ളറ്റിന്റെയും…മുച്ചക്ര സൈക്കിളുന്താൻ തുടങ്ങിയ കുട്ടിക്കാലത്തേ മനസിൽ കൊത്തിവച്ച രൂപമാണ് ബുള്ളറ്റ്. കൊമ്പനെപ്പോലെയാണ് അവൻ. അടുക്കുന്തോറും എടുപ്പം കൂടും. വീഞ്ഞിനെ പോലെ, പഴകുന്തോറും വീര്യമേറും…കാറ്റുംകോളുമാണ്.. ഇടിമിന്നലോടെയുള്ള കൊടുങ്കാറ്റ്. വിശേഷണങ്ങൾ എത്രയായാലും മതിയാവരാത്ത ബൈക്കാണ് ബുള്ളറ്റ്. ആ ബുള്ളറ്റിനെ കുറിച്ച് കൂടുതൽ പഠിക്കാൻ കിട്ടിയ അവസരമാണ് ഈ ഫാക്റ്ററി വിസിറ്റ്.

1955 ലാണ് തിരുവട്ടൂരിലെ ഈ ഫാക്ടറി സ്ഥാപിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇന്ത്യൻ സൈന്യത്തിന്റെ ആവശ്യത്തിനായി 350ccയുടെ എണ്ണൂർ ബുള്ളറ്റുകൾ നിർമിച്ചു നൽകിയതോടെ ഈ പണിശാല ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ലോകത്തിൽ തന്നെ എറ്റവും പഴക്കം ചെന്ന മോട്ടർ സൈക്കിൾ ഫാക്റ്ററിയാണ് തിരുവേട്ടിയൂരിലെത്.

സ്റ്റേഷനിലെ ക്ളോക്ക് ടവറിൽ സമയം എഴ് മണി രേഖപ്പെടുത്തുമ്പോഴക്കും കൂട്ടുകാരൻ പോൻരസ്സ് എത്തിച്ചേർന്നു. തൊട്ടടുത്തുള്ള തട്ടുകടയിൽ നിന്ന് രണ്ട് തട്ട് ദോശയും ചായയും തട്ടി ഞങ്ങൾ ഫാക്ടറി ലക്ഷ്യമാക്കി ഓട്ടോ പിടിച്ചു. അറുന്നൂറു രൂപയാണ് പ്രവേശന ഫീസ്. രണ്ടാം ശനിയും നാലാം ശനിയും മാത്രമേ ഫാക്ടറി സന്ദർശിക്കാൻ അനുമതിയുള്ളൂ. വിദേശികളടക്കം പതിനഞ്ച് പേരുണ്ട് ഞങ്ങളുടെ പഠനസംഘത്തിൽ.

റോയൽ എൻഫീൽഡിന്റെ ചരിത്ര വിവരണത്തോട് കൂടി വിസിറ്റ് ആരംഭിച്ചു. വെല്ലുവിളികളെ അതിജീവിച്ചു മുന്നേറുന്ന ബുള്ളറ്റിനെ പോലെ, റോയൽ എൻഫീൽഡിന്റെ ചരിത്രവും വീരസാഹസകഥകൾ നിറഞ്ഞതാണ്. ഒരു ഹീറോയുടെ എല്ലാ ആലങ്കാരികഭാഷയും ഈ കമ്പനിക്ക് അവകാശപ്പെടാവുന്നതാണ്. ചരിത്രത്തിൽ രേഖപ്പെടുത്തിയ പ്രധാന നാൾവഴികൾ ചുവടെ ചേർക്കുന്നു.

#1891 യേടിയും സ്മിത്തും ചേർന്ന് എൻഫീൽഡ് മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ് രൂപീകരിച്ചു. #1893 റോയൽ സ്മാൾ ആർമി ഫാക്ടറിക്കായി ചെറിയ റൈഫിൽ നിർമിക്കാനുള്ള ഓർഡർ കിട്ടി. ഇതോടെ കമ്പനി ‘റോയൽ’ എന്ന പേരും, ‘Made like a gun ‘എന്ന ടാഗും കൂട്ടിച്ചേർത്തു. #1901 കമ്പനി ആദ്യത്തെ മോട്ടോർ സൈക്കിൾ നിർമ്മിച്ചു. #1932 ബുള്ളറ്റ് പിറവിയെടുത്തു. #1939 രണ്ടാം ലോകമഹായുദ്ധത്തിൽ എയർബോൺ മോഡൽ ബൈക്ക് ശ്രദ്ധിക്കപ്പെട്ടു.

#1949 മട്രാസ് മോട്ടോസ് രൂപീകരിക്കപ്പെട്ടു. #1952 ഇന്ത്യൻ ആർമി ക്കായി 800 ബൈക്ക് നിർമ്മിക്കാനായി മദ്രാസ് മോട്ടോഴ്സിന് ഓർഡർ കിട്ടി. #1955 റെഡ്ഡിച്ച് കമ്പനിയും മദ്രാസ് മോട്ടോഴ്സും കൈകോർത്ത് എൻഫീൽഡ് ഇന്ത്യ എന്ന കമ്പനി രൂപീകരിക്കുകയും, ആദ്യത്തെ ഫാക്ടറി തിരുവട്ടൂരിൽ സ്ഥാപിക്കുകയും ചെയ്തു. #1956 തിരുവട്ടൂരിലെ ഫാക്ടറിയിൽനിന്ന് 163 ബുള്ളറ്റുകൾ നിർമ്മിച്ചു. #1970 യുകെയിലെ എൻഫീൽഡ് സൈക്കിൾ കമ്പനി അടച്ചു പൂട്ടേണ്ട അവസ്ഥ വന്നു.

#1977 എൻഫീൽഡ് ഇന്ത്യ ആദ്യമായി ബുള്ളറ്റുകൾ എക്സ്പോർട്ട് ചെയ്യാൻ തുടങ്ങി. #1994 ഏഷ്യർ ഗ്രൂപ്പ് എൻഫീൽഡി ഇന്ത്യയെ ഏറ്റെടുക്കുകയും റോയൽ എൻഫീൽഡ് മോട്ടോർസ് ലിമിറ്റഡ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. #2005 റോയൽ എൻഫീൽഡ് ഇന്ത്യയിർ അമ്പത് വർഷങ്ങൾ പൂര്ത്തീകരിച്ചു.

ചരിത്രപ്രധാനമായ വിവരണങ്ങൾക്ക് ശേഷം നിർമ്മാണ ശാലയിലേക്ക് പ്രവേശിച്ചു. ഫാക്ടറിയിലെ വാഹന നിർമ്മാണ പ്രക്രിയയെ നാലായി തരം തിരിക്കാം. 1. മെഷീൻ ഷോപ്പ്, 2. എൻജിൻ അസംബ്ലി, 3. പെയിന്റ് ഷോപ്പ്, 4. വെഹിക്കിൾ അസംബ്ലി.

1.മെഷീൻ ഷോപ്പ് : ബുള്ളറ്റിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കുന്ന ക്രാങ്ക് ഇവിടെയാണ് നിർമിക്കുന്നത്. ക്രാങ്കിന്റെ ഭാഗങ്ങളെ വിവിധതരം മെഷീനുകളിൽ കടത്തിവിട്ട് മയപ്പെടുത്തുകയും, ആവശ്യമായ മാറ്റങ്ങൾ വരുത്തി എൻജിൻ അസംബ്ലിക്കായി സജ്ജമാക്കുകയാണ് മെഷീൻ ഷോപ്പിലെ പ്രധാന പ്രവർത്തനം.

2.എൻജിൻ അസംബ്ലി: വാഹന നിർമ്മാണത്തിന്റെ പ്രധാനഭാഗമാണ് എൻജിൻ അസംബ്ലി. ചെറിയ മുത്തുകൾ കോർത്തിണക്കി മാല രുപപ്പെടുന്നത് പോലെ, വളരെ സൂക്ഷ്മതയോടെ മെറ്റലുകൾ കോർത്തിണക്കിയാണ് എൻജിൻ നിർമിക്കുന്നത്. പതിയെ നീങ്ങി കൊണ്ടിരിക്കുന്നു കൺവെയർ ബെൽറ്റിൽ, ഓരോ വർക്ക്സ്റ്റേഷൻ നിന്നും ഓരോ പാർട്സുകൾ അസംബ്ലി ചെയ്യുമ്പോളാണ് പൂർണ്ർണമായി എൻജിൻ രൂപപ്പെടുത്തുന്നത്.

ക്രാങ്ക് കെയ്സ് ലോഡിങ്, ക്യാപ്പ് ഫ്ൾയി വീൽ അസംബ്ലി, ചെയിൻ പാട് & ക്ളച്ച് അസംബ്ലി, കാർബറേറ്റർ അസംബ്ലി, സ്പാർക്ക് പ്ലഗ് അസംബ്ലി എന്നിങ്ങനെ ഇരുപത്തിയാർ വർക്ക്സ്റ്റേഷനുകളാണുള്ളത്. ഏറ്റവും കൂടുതൽ ജോലിക്കാരും ഉള്ളത് യൂണിറ്റിൽ തന്നെ. പണിപൂർത്തിയായ എൻജിനിൽ എയർ ലീക്ക് ചെക്ക് ചെയ്തു കഴിഞ്ഞാൽ, എൻജിൻ ടെസ്റ്റ് ബെഡിലോട്ട് കൊണ്ടുപോകും. ബൈക്കിന് സമാനമായ ചട്ടക്കുടാണ് എൻജിൻ ടെസ്റ്റ് ബെഡ്. അവിടെ എൻജിന്റെ കാര്യക്ഷമതയും, പ്രവർത്തന രീതിയും ഗിയർ ഫംഗ്ഷനുമെല്ലാം വിശകലനം ചെയ്യും.

3.പെയിന്റ് ഷോപ്പ് : കിഷോറിന്റെയും ജയകുമാറിന്റെയും പണിപുര. പിഴവുകളില്ലാതെ, നിമിഷങ്ങൾക്കകം ബ്രഷ് തുമ്പിൽ വിരിയുന്ന പിൻ സ്ട്രിപ്പുകൾ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്. ഇവരുടെ ഈ കരകൗശല സിദ്ധിയേ അഭിനന്ദിച്ചേ മതിയാകൂ. ഇന്നും പഴയ തനിമ നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കയ്യൊപ്പ്. ടാങ്കുകൾ കൂടാതെ ടൂൾ ബോക്സ് തുടങ്ങി മഡ് ഗാർഡ് വരെ വരെയുള്ള എല്ലാ ഭാഗങ്ങൾക്കും വർണ്ണങ്ങൾ നൽകുന്നത് ഇവിടെയാണ്. കമ്പ്യൂട്ടറൈസ്ഡ് വിനൈൽ പെയിന്റിംഗ് രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. വാർണിഷിങ്ങും ടെഫ്ലോൺ കോട്ടിങ്ങും കഴിഞ്ഞാൽ ബുള്ളുറ്റന്റ് മേനി കണ്ണാടി പോലെ തിളങ്ങും.

4.വെഹിക്കിൾ അസംബ്ലി : ലോഹ കഷ്ണങ്ങളിൽ നിന്ന് ബുള്ളറ്റ് ആയി അവതാരമെടുക്കുന്നത് ഈ അവസാന സെക്ഷനിലാണ്. രണ്ട് കൺവെയർ ബെൽറ്റുകളിലായി പതിനാർ വർക്ക് സ്റ്റേഷനുകളാണ് ഇവിടെയുള്ളത്. ശക്തമായ ചേയ്സ്സിസിൽ, ടയർ,എൻജിൻ, ഹെഡ് ലൈറ്റ് യൂണിറ്റ്, ഹാൻഡിൽ ബാർ, സൈലൻസർ തുടങ്ങി എല്ലാ ഭാഗങ്ങളും അണീചൊരുക്കുമ്പോളാണ് ബൈക്ക് രൂപപ്പെടുന്നത്.

രണ്ടാമത്തെ കൺവെയർ ബെൽറ്റിലാണ് എക്സ്പോർട്ട് മോഡൽ ബൈക്കുകളാണ് സജ്ജമാക്കുന്നത്. അവയുടെ ട്യൂണിഗും, കേലിബ്രഷനുമെല്ലാം വ്യത്യസ്തമാണ്. അരമണിക്കൂറിനുള്ളിൽ വാഹനം അസംബ്ലി ചെയ്തു പുറത്തിറക്കാവുന്നതു പോലെയാണ് ഇവിടുത്തെ സജ്ജീകരണങ്ങൾ. ഫൈനൽ ഇൻസ്പെക്ഷന്റെ ഭാഗമായി ഇലക്ട്രിക്ക് സിസ്റ്റവും നട്ട് അസംബ്ലിയും പരിശോധിക്കും.

വാഹനം ഡെലിവറി ചെയ്യുന്നതിനു മുന്നോടിയായി മുന്ന് കടമ്പകൾ കൂടിയുണ്ട് – കാർബൺ ഡയോക്സൈഡ് എമിഷൻ ടെസ്റ്റിങ്, ഡൈനോ ചെക്കിങ്, റോഡ് ടെസ്റ്റ്. ഡൈനോ ചെക്കിംഗ് ഭാഗമായി നിലത്ത് ഘടിപ്പിച്ച രണ്ട് റോളറുകളിൽ ബാലൻസ് ചെയ്ത് വിവിധ സ്പീഡിൽ വാഹനം ഓടിക്കും. അസാധാരണമായ ശബ്ദങ്ങൾ, വാഹനത്തിന്റെ കാര്യക്ഷമത എന്നിവ ഉറപ്പു വരുത്താനാണ് ഈ ചെക്കിങ്ങ്. റോഡ് ടെസ്റ്റും പൂർത്തീകരിച്ചാൽ വാഹനം ഡെലിവറിക്കായി സജ്ജമായി.

എല്ലാവരുടെയും ഉള്ളിന്റെയുള്ളിൽ ഒരു ഇരുചക്ര സ്വപ്നമുണ്ടാകും. ‘ഗുഡു…. ഗുഡു… ഗുഡു’ ശബ്ദത്തിലോടുന്നൊരു സ്വപ്നം. ആ സ്വപ്നത്തോടെപ്പം ഇനി ഈ ഫാക്ടറി വിസിറ്റും കൂട്ടിവായിക്കാം. എൻഫീൽഡിൻ ഇനി ഒരു തിരിഞ്ഞുനോട്ടം ഇല്ല. കഴിഞ്ഞ സാമ്പത്തികവർഷം ആറരലക്ഷം ബൈക്ക് നിർമിച്ചുകൊണ്ടാണ് കമ്പനി വെന്നിക്കൊടി പാർപ്പിച്ചത്.

നിങ്ങളൊരു ബൈക്ക് പ്രേമി അല്ലെങ്കിൽ പോലും, ഈ ഫാക്ടറി സന്ദർശിക്കണം കാരണം ഇവിടെ നിങ്ങൾ ചിലവഴിക്കുന്ന ഓരോ നിമിഷവും ചരിത്രപൂർണമായ നേട്ടങ്ങളുടെ ജയ് വിളികളാണ്. ഇനി ഈ ഫാക്ടറിയിൽ എങ്ങനെ കയറിക്കൂടാമേന്നല്ലേ?. ഉത്തരം നിസ്സാരം, താഴെയുള്ള ലിങ്കിൽ പോയി അപേക്ഷ സമർപ്പിച്ച്, ഊഴത്തിനായി കാത്തിരിക്കൂ. http://royalenfield.com/aboutus/factory-tour/

“യേ..ദോസ്തി, ഹം നഹീ., തോഡേങ്കേ… ” മൊബൈൽ ഫോൺ ശബ്ദിച്ചപ്പോൾ ഓർമ്മ വന്നത് അമിതാഭ് ബച്ചനെയും ധർമ്മേന്ദ്രയുമാണ്. അവർ ഈ ഗാനത്തിലൂടെ ബുള്ളറ്റ് ഓടിച്ചിട്ട് ഓടിച്ചുകയറിയത് ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിലേക്കാണ്. പലരുടേയും നഷ്ടപ്രണയമായി ബുള്ളറ്റ് ഇന്നും ആ ഹൃദയങ്ങളിൽ തന്നെയുണ്ട്.”യേ… ദോസ്തി..” പൊൻരസിന്റെസിന്റെ തോളിൽ കൈയിട്ട്, ഫാക്ടറിയിൽ നിന്ന് പടിയിറങ്ങുമ്പോൾ, പോളണ്ടുകാരൻ സായിപ്പ് കുശലമായി ചോദിച്ചു – “ഷബീർ, what made you, here?”. ജാക്കറ്റ് പതിയെ മാറ്റി, അകത്തുള്ള ടീ ഷർട്ടിലെ വരികൾ ഞാൻ സായിപ്പിന് കാണിച്ചുകൊടുത്തു – “When the thump becomes your heartbeat, only then you know what it is like to ride a Bullet!”

The post മാന്ത്രികൻ്റെ കയ്യൊപ്പ് പതിഞ്ഞ ബുള്ളറ്റ് – ഒരു റോയൽ എൻഫീൽഡ് ഫാക്റ്ററി വിസിറ്റ് appeared first on Technology & Travel Blog from India.





No comments:

Post a Comment